കടലിലെ മല്‍സ്യസമ്പത്ത്
കടലിലെ വലിപ്പമേറിയ മല്‍സ്യങ്ങളുടെ അളവ് 1950 -നു ശേഷം പകുതിയായിക്കുറഞ്ഞിരിക്കുന്നു. ആകെ മല്‍സ്യസമ്പത്ത് എടുത്താല്‍ 1970 നു ശേഷം ഇവ പകുതിയായതായിക്കാണാം. കരയിലെ ജീവജാലങ്ങളുടെ എണ്ണത്തെപ്പറ്റിയും വംശനാശഭീഷണിയെക്കുറിച്ചെല്ലാം വലിയ പഠനങ്ങളും കണക്കുകളും നിലനില്‍ക്കുമ്പോള്‍ കടലിലെ മല്‍സ്യങ്ങള്‍ ഒടുങ്ങിത്തീരുന്നതെപ്പറ്റി കാര്യമായി ആരുംതന്നെ ശ്രദ്ധിക്കുന്നില്ല. കടലുകള്‍ പരിപൂര്‍ണ്ണമായ തകര്‍ച്ചയുടെ വക്കിലാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. കടലിലെ ജീവികള്‍ പലതും ഇനിയും നിലനില്‍പ്പിനു സാധ്യതയില്ലാത്തത്ര വിധം എണ്ണത്തില്‍ കുറയുകയാണ് ഓരോ ദിവസവും. മല്‍സ്യങ്ങള്‍ കൂടാതെ മറ്റു സമുദ്രസസ്തനികള്‍, കടല്‍പ്പക്ഷികള്‍, ഇഴജീവികള്‍, ആമകൾ എന്നിവയുടെയും എണ്ണം കഴിഞ്ഞ 50 വര്‍ഷംകൊണ്ട് പകുതിയായിക്കുറഞ്ഞിരിക്കുന്നു.
ഇതോടൊപ്പം മല്‍സ്യങ്ങളുടെ പ്രജനനം നടക്കുന്ന കണ്ടല്‍പ്രദേശങ്ങള്‍, കോറല്‍ റീഫുകള്‍ എന്നിവയ്ക്കുണ്ടായ നാശവും മല്‍സ്യങ്ങളുടെ എണ്ണത്തെ വിപരീതമായി ബാധിച്ചു. തീരദേശങ്ങളില്‍ നടക്കുന്ന നിര്‍മ്മാണങ്ങള്‍, കാലാവസ്ഥാവ്യതിയാനം, വര്‍ഷംതോറും കടലിലേക്കെത്തുന്ന 65 ലക്ഷം ടണ്‍ പ്ലാസ്റ്റിക് എന്നിവയും കടല്‍ജീവിതങ്ങളെ പരിതാപകരമായ അവസ്ഥയിലെത്തിക്കുന്നു. വലിയ കപ്പലുകള്‍ വ്യാപകമായി മീന്‍പിടിക്കുന്നത് കാലങ്ങളായി കടല്‍ത്തീരത്ത് മല്‍സ്യബന്ധനത്തിലേര്‍പ്പെട്ടുകൊണ്ടിരുന്നവരുടെ ജീവിതവും താറുമാറാക്കുന്നു. ആധുനികസങ്കേതങ്ങളും വളരെയധികം ദിവസങ്ങള്‍ കടലില്‍ത്തന്നെ ജീവിക്കാനും പിടിക്കുന്ന മല്‍സ്യങ്ങളെ അവിടെവച്ചുതന്നെ സംസ്കരിച്ചുസൂക്ഷിക്കാന്‍ കഴിയുന്നതുമെല്ലാം കടലിലെ ജീവികളുടെ എണ്ണത്തെ വല്ലാതെ കുറച്ചിരിക്കുന്നു. കടലിലെ നാലിലൊന്നോളം മല്‍സ്യഇനങ്ങള്‍ അമിതചൂഷണത്തിനുവിധേയമായിട്ടുണ്ടെന്നും പകുതിയോളം ഇനങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതായെന്നുമാണ് ഐക്യരാഷ്ട്രസഭയുടെ പഠനം കാണിക്കുന്നത്. ആധുനികവാര്‍ത്താവിനിമയസങ്കേതങ്ങളും മല്‍സ്യങ്ങള്‍ എവിടെയുണ്ടെന്നു ഉപഗ്രഹസഹായത്തോടെ കണ്ടുപിടിച്ച് അവിടെച്ചെന്നു മുഴുക്കെ വലവീശിപ്പിടിക്കുന്നരീതിയും ഇന്നു വ്യാപകമാണ്.
കരയില്‍ കാര്യമായി മനുഷ്യന്‍ ഭക്ഷണത്തിനായി ഉപയോഗിക്കുന്ന ജീവികൾ വെറും പത്തെണ്ണം മാത്രമാവുമ്പോള്‍ കടലില്‍ നിന്നും പിടിക്കുന്നവയുടെ എണ്ണം ഏകദേശം നാനൂറോളമാണ്. കരയിലെ ജീവികളെ അമിതമായി ചൂഷണം ചെയ്യുന്നതിനെതിരെ നിയമങ്ങളും വിലക്കുകളും നിയന്ത്രണങ്ങളും നിലനില്‍ക്കുമ്പോള്‍ കടലില്‍ ഇത്തരം നിയമങ്ങളുടെ അഭാവവും കാര്യങ്ങള്‍ മോശം അവസ്ഥയില്‍ എത്തിക്കുന്നു. ഓരോ വര്‍ഷവും മല്‍സ്യബന്ധനത്തിനായുള്ള സാങ്കേതികവിദ്യകളുടെ വളര്‍ച്ചയും പിടിക്കുന്നതിന്റെ അളവും ഭാവിയിലേക്കുള്ള കരുതല്‍ ഇല്ലായ്മയും കാര്യങ്ങള്‍ വഷളാക്കുന്നുണ്ട്. മല്‍സ്യസമ്പത്ത് നിലനില്‍ക്കാന്‍ വേണ്ടിയുള്ള മല്‍സ്യബന്ധനത്തിനുവേണ്ടതിനേക്കാള്‍ രണ്ടു മുതല്‍ മൂന്നുവരെ ഇരട്ടിയാണ് ഇപ്പോള്‍ പിടിച്ചുകൊണ്ടിരിക്കുന്നത്. ചിലസമയത്ത് ഓരോ കൂട്ടങ്ങളിലെയും മുതിര്‍ന്ന മല്‍സ്യങ്ങള്‍മുഴുവന്‍ പിടിക്കപ്പെടുന്നതോടെ പ്രജനനത്തിന് വേണ്ടത്ര എണ്ണമില്ലാതെയും ചില ഇനങ്ങള്‍ അപ്രത്യക്ഷമാവുന്നുണ്ട്. പ്രജനനത്തിന് 30-40 വയസ്സ് ആവേണ്ട ചിലയിനം മല്‍സ്യങ്ങളിലെ അംഗങ്ങളെ എല്ലാംതന്നെ ചെറുപ്പത്തിലെ പിടിക്കുകവഴി അവയുടെ വംശമേ അന്യം നിന്നുപോകുന്ന അവസ്ഥയാണുള്ളത്. മറ്റുചിലപ്പോള്‍ ഒരുസ്ഥലത്തുനിന്നും ഏതെങ്കിലും ഇനം മൽസ്യങ്ങളെ പിടിച്ചുതീര്‍ന്നുകഴിയുമ്പോൾ മറ്റുചില ഇനങ്ങള്‍ അവിടങ്ങളില്‍ ആധിപത്യം സ്ഥാപിക്കുന്നതായും കാണാം. ആവശ്യമുള്ള മല്‍സ്യങ്ങള്‍ക്കൊപ്പം ആവശ്യമില്ലാത്ത ധാരാളം മറ്റു ജീവികളും വലയില്‍ കുടുങ്ങി നശിക്കാറുണ്ട്. ഉത്തരസമുദ്രങ്ങളിലെ ഓരോ ഇഞ്ച് സ്ഥലവും വര്‍ഷത്തില്‍ രണ്ടുപ്രാവശ്യമെങ്കിലും പൂര്‍ണ്ണമായി അരിച്ചുപെറുക്കുന്നുണ്ടത്രേ. അറിഞ്ഞോ അറിയാതെയോ കടലില്‍ ഉപേക്ഷിക്കപ്പെടുന്ന വലകളില്‍ തടഞ്ഞ് ആയിരക്കണക്കിനു ജീവികളാണ് ഓരോ വര്‍ഷവും കൊല്ലപ്പെടുന്നത്.
കടലിലെ ഭക്ഷ്യശൃംഘലയിലെ ചില ഇനങ്ങള്‍ അപ്രത്യക്ഷമാവുമ്പോള്‍ മറ്റു ചിലവ വളര്‍ന്നുപെരുകി പ്രതീക്ഷിക്കാത്തതരം ഫലങ്ങളും ഉണ്ടാകുന്നുണ്ട്. രോമമെടുക്കാനായി സീ ഓട്ടറുകളെ വ്യാപകമായി വേട്ടായാടിത്തീര്‍ത്തപ്പോള്‍ അവ ആഹരിച്ചുകൊണ്ടിരുന്ന കടല്‍ച്ചേനകള്‍ പെരുകി ചിലഇടങ്ങളിലെ കടല്‍പ്പായലുകള്‍ തിന്നൊടുക്കിയ അവസ്ഥ ഉണ്ടായിട്ടുണ്ട്. ഭൂമിയുടെ കരഭാഗത്തിന്റെ ഏതാണ്ട് 12 ശതമാനത്തോളം പ്രദേശങ്ങള്‍ സംരക്ഷിതമാവുമ്പോള്‍ കേവലം ഒരു ശതമാനം സമുദ്രഭാഗമാണ് സംരക്ഷിച്ചിരിക്കുന്നത്. ഇക്കാര്യങ്ങളെപ്പറ്റി ബോധ്യമുള്ള പല സര്‍ക്കാരുകളും നിലനില്‍ക്കത്തക്ക രീതിയില്‍ മാത്രം കടലിനെ ചൂഷണം ചെയ്യാന്നുള്ള നിയമങ്ങള്‍ ഉണ്ടാക്കുന്നുണ്ടെങ്കിലും കാര്യങ്ങള്‍ ഇന്നും പിടിയില്‍ ഒതുങ്ങാത്തപോലെ തന്നെയാണ് ഉള്ളത്. ഇങ്ങനെപോയാൽ 2048 ആവുമ്പോഴേക്കും പിടിക്കാൻ കടലിൽ മൽസ്യങ്ങൾ ഒന്നും ബാക്കിയുണ്ടാവില്ലത്രേ.
FB link
Comments
Post a Comment